‘കാലാവസ്ഥാ നടപടിക്കുവേണ്ടിയുള്ള ആഗോള ആഹ്വാനം’ എന്നതാണ് 2026ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ‘ഇപ്പോൾ കാലാവസ്ഥയ്ക്കായി’ എന്ന ഹാഷ് ടാഗ് ആഗോള പ്രചാരണ മുദ്രാവാക്യമായി അംഗീകരിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ പ്രായോഗിക പരിഹാരങ്ങൾ ലഭ്യമാണെന്നും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ലോകമെമ്പാടുമുള്ള ആളുകൾ തിരിച്ചറിയണമെന്നും അത് ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗം, ഈ ഭൂമിയിൽ നമുക്ക് ജീവിക്കുന്നതിന് വാസയോഗ്യമായ സ്ഥലത്തിന്റെ അതിരുകൾ അതിവേഗം കുറഞ്ഞുവരുന്നു എന്നതാണ്.
ആഗോള താപനിലയിലെ വർധന വ്യവസായവിപ്ലവ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെന്നായിരുന്നു 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ തീരുമാനം. ആഗോള ശരാശരി താപനില 2026നും 2030നും ഇടയിൽ 1850-1900 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷസ് ഉയരാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് 1.9 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാം.
ലോകം അതിവേഗം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിർത്താനുള്ള കാലാവസ്ഥാ നടപടികളിൽ ലോകം ഏറെ പിന്നിലാണെന്ന് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ് ആക്ഷൻ റിപ്പോർട്ട് 2025’ൽ പറയുന്നു. കാലാവസ്ഥാ നടപടികളുടെ 45 സൂചകങ്ങൾ വിലയിരുത്തിയപ്പോൾ ഒന്നിൽപോലും കാര്യമായ പുരോഗതി കണ്ടെത്തിയില്ല.
◄ നീതിപൂർവകമായ പരിവർത്തനം അകലെ ►
പാരീസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്ന് 10 വർഷം കഴിഞ്ഞിട്ടും അന്തരീക്ഷത്തിലേക്കുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതക ഉത്സർജനം ഉയർന്ന അളവിൽ തന്നെ തുടരുന്നു. വ്യവസായ വിപ്ലവ കാലഘട്ടം തുടങ്ങുമ്പോൾ 278 പിപിഎം മാത്രമായിരുന്നു അന്തരീക്ഷത്തിലെ കാർബൺ ഡയോക്ലൈഡ് സാന്ദ്രത. 2026ൽ അത് 431 പിപിഎം എന്ന റിക്കാർഡ് നിലയിലേക്ക് ഉയർന്നു.
കാലാവസ്ഥാ ദുരന്തങ്ങൾ അവസാനിപ്പിക്കണമെങ്കിൽ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അതിവേഗം അവസാനിപ്പിച്ച് ബദൽ ഊർജ സ്രോതസുകളിലേക്ക് തിരിയണം. സമ്പദ് വ്യവസ്ഥയുടെ വിവിധ വശങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഇത്തരമൊരു മാറ്റത്തെ ‘നീതിപൂർവകമായ പരിവർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സൗരോർജമാണ് അതിവേഗം വളരുന്ന ബദൽ ഊർജസ്രോതസ്. വൈദ്യുതി ഉത്പാദനത്തിൽ സൗരോർജത്തിന്റെയും കാറ്റിൽനിന്നുള്ള ഊർജത്തിന്റെയും പങ്ക് 2020നു ശേഷം പ്രതിവർഷം ശരാശരി 13 ശതമാനം എന്ന നിരക്കിൽ വളരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള 2030ലെ ലക്ഷ്യം നേടണമെങ്കിൽ ഈ മേഖല പ്രതിവർഷം 29 ശതമാനം എന്ന വളർച്ചാനിരക്കെങ്കിലും കൈവരിക്കണം.
എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്നുള്ള ധനസഹായം പാരീസ് ഉടമ്പടി നിലവിൽ വന്ന ശേഷം കുത്തനെ കുറയുന്നതിന് പകരം ആശങ്കാജനകമായി ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനം, ഉപഭോഗം എന്നിവയ്ക്കുള്ള സർക്കാരുകളുടെ സാമ്പത്തിക സഹായം, ആഭ്യന്തര-രാജ്യാന്തര വികസന ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ധനസഹായം എന്നിവ പ്രതിവർഷം ശരാശരി 75 ബില്യൺ ഡോളർ എന്ന നിരക്കിൽ വർധിച്ചു. വൻകിട എണ്ണക്കമ്പനികളുടെ സമ്മർദത്തിനു വഴങ്ങി സർക്കാരുകൾ ഫോസിൽ ഇന്ധനങ്ങൾക്ക് അനുകൂലമായ നയം തുടരുകയും ദീർഘകാല കാലാവസ്ഥാ നടപടികളിൽ വെള്ളം ചേർക്കുകയുമാണ്.
സിമന്റ് വ്യവസായം ആഗോള ഹരിതഗൃഹ വാതക വിസർജനത്തിന്റെ എട്ടു ശതമാനവും സ്റ്റീൽ വ്യവസായം ഏഴ് ശതമാനവും സംഭാവന ചെയ്യുന്നു. 2017ന് ശേഷം സ്റ്റീൽ വ്യവസായത്തിൽനിന്നുമുള്ള കാർബൺ ഡയോക്സൈഡ് ഉത്സർജനത്തിന്റെ തീവ്രത ക്രമേണ വർധിച്ചുവരുന്നു. സിമന്റ് വ്യവസായത്തിൽനിന്നുള്ള ഉത്സർജനം കുറയ്ക്കാനുള്ള കാലാവസ്ഥാ നടപടികളും നിശ്ചലാവസ്ഥയിലാണ്. ഈ നടപടികൾ 2030ഓടെ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇന്നത്തേതിന്റെ പത്തിരട്ടി വേഗം കൈവരിക്കണം.